Thursday, October 31, 2019

ഹാലോവീൻ

Image may contain: 1 person, standing, shoes and outdoor




കാനഡയിലെ ഹാലോവീൻദിന ആഘോഷം

നമ്മുടെ നാട്ടിൽ വിഷുവിന് കണികാണിക്കാൻ വരുന്ന പിള്ളേരെപ്പോലെ കൊച്ചുമോളുടെ കൂടെ വീടുതോറും നടന്ന് ട്രിക്ക് ഓർ ട്രീറ്റ്‌ ആഘോഷിച്ചു. നാട്ടിൽ പൈസ കൊടുക്കണം.... സമ്പന്നരാഷ്ട്രമായതിനാലായിരിക്കും ഇവിടെ sweets ആണ് തരുന്നത്. നന്നായി ആഘോഷിച്ചു ഹാലോവീൻ ദിനം.

പാശ്ചാത്യരാജ്യങ്ങളിലെ ക്രിസ്തുമതവിശ്വാസികളുടെ ഇടയിൽ ആഘോഷിച്ചുപോരുന്ന ഒരു വാർഷിക ഉത്സവമാണ് ഹാലോവീൻ. പരേതാത്മാക്കൾ ഉയിർത്തെഴുന്നേൽക്കുന്ന ദിവസം എന്നാണ് ഹാലോവീൻ എന്ന വാക്കിന്റെ അർത്ഥം. വിവിധ പേരുകളിൽ ഒട്ടേറെ ദിനങ്ങൾ ആചരിക്കുകയും ആഘോഷമാക്കുകയും ചെയ്യുന്ന പാശ്ചാത്യജനതയ്ക്ക് ക്രിസ്മസ് കഴിഞ്ഞാൽ ഏറ്റവും വലിയ സെക്കുലർ ആഘോഷമാണ് ‘ഹാലോവീൻ ദിനം.’

ക്രിസ്തുവിനുമുമ്പ് യൂറോപ്പിൽ ജീവിച്ച അപരിഷ്‌കൃതരും സത്യദൈവ വിരുദ്ധരുമായിരുന്ന വിജാതീയരുടെ അന്ധവിശ്വാസത്തിലധിഷ്ഠിതമായ ദുരാചാരത്തിൽനിന്നാണ് ഈ ആഘോഷം ആരംഭിച്ചത്. എങ്കിലും സകല വിശുദ്ധരുടെയും തിരുനാളിന് (ഓൾ സെയിന്റ്‌സ് ഡേ) തലേദിവസം എന്നുള്ള ‘ആൾ ഹോളോസ് ഈവ്’ എന്ന ഇംഗ്ലീഷ് വാക്കിൽനിന്നാണ് ഹാലോവീൻ എന്ന പേര് ഉണ്ടാകുന്നത്.

ക്രിസ്തുവിനെ വിശ്വസിച്ചതിന്റെ പേരിൽ പീഡനമേൽക്കുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത വിശുദ്ധരുടെ ഓർമദിനങ്ങൾ ആദ്യനൂറ്റാണ്ടുമുതൽക്കേ ആചരിച്ചുപോന്നിരുന്നു. എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഗ്രിഗറി മൂന്നാമൻ പാപ്പ റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക സകല വിശുദ്ധർക്കുംവേണ്ടി സമർപ്പിക്കുകയുണ്ടായി. അതിനുശേഷമാണ് നവംബർ ഒന്ന് സകലവിശുദ്ധരുടേയും തിരുനാളായി ആചരിച്ചുതുടങ്ങിയത്.

പുതുവത്സരത്തിനു തലേദിവസം മരിച്ചവരുടെ ആത്മാക്കളെ തങ്ങളുടെ ഭവനങ്ങളിലേക്കു പോകാൻ മരണത്തിന്റെ ദേവനായ ‘സാഹയിൻ’ അനുവദിക്കുമെന്നൊരു വിശ്വാസം ഇവരുടെ ഇടയിൽ നിലനിന്നിരുന്നു. പാപത്തിൽ മരിച്ചവരുടെ മോചനത്തിനുവേണ്ടി മൃഗബലിയും നരബലിയും അർപ്പിച്ചിരുന്ന ഇവർ, പിശാചുക്കൾ വീടിനുള്ളിൽ കടക്കാതിരിക്കാൻ വീടിനു പുറത്ത് ഭക്ഷണം കരുതിവെക്കുമായിരുന്നു.

പിശാചുക്കളുടേയും പ്രേതങ്ങളുടേയും ദുരാത്മാക്കളുടേയും ഭീകരരൂപത്തിലുള്ള വേഷങ്ങൾ ധരിച്ചാൽ തങ്ങളെ ഉപദ്രവിക്കാതെ അവർ കടന്നുപോകുമെന്നായിരുന്നു അവരുടെ വിശ്വാസം. അതിനുവേണ്ടിയാണ് പുതുവത്സരത്തിനു മുൻപുള്ള രാത്രിയിൽ ജനങ്ങളെല്ലാം ഇത്തരം വേഷങ്ങൾ ധരിച്ചിരുന്നത്.

ക്രിസ്തുവിന് വർഷങ്ങൾക്കുമുമ്പ് ഇംഗ്ലണ്ട് സ്‌കോട്ട്‌ലൻഡ്, അയർലൻഡ്, വടക്കൻ ഫ്രാൻസ് എന്നിവിടങ്ങളിൽ ജീവിച്ചിരുന്ന തികച്ചും അപരിഷ്‌കൃതരായ സെർട്ടിക്ക് ജനതയുടെ പുതുവത്സര ആഘോഷ അവസരമായിരുന്നു ഇത്.

ക്രിസ്തുമതത്തിലേക്ക് പരിവർത്തനംചെയ്ത സെർട്ടിക് ജനത തങ്ങളുടെ പഴയ ആചാരങ്ങൾ പുതിയ രൂപത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചതാണ് ഈ ആചാരത്തിന് കാരണമായത്. സകല വിശുദ്ധരുടേയും തിരുനാളിന് തലേദിവസമാണ് ഈ ആഘോഷങ്ങൾക്കായി അവർ തിരഞ്ഞെടുത്തത്.

ക്രിസ്ത്യാനികളോടൊപ്പം മറ്റു മതക്കാരും ഹാലോവീൻ ആഘോഷിക്കുന്നു. ഹാലോവിൻ ദിനത്തിനായി നാടും നഗരവും ഒരുപോലെ ഒരുക്കം തുടങ്ങുന്നു. ആഴ്ചകൾക്കുമുമ്പേതന്നെ
അതുമായി ബന്ധപ്പെട്ട വിൽപ്പനവസ്തുക്കൾക്കൊണ്ട് കമ്പോളങ്ങൾ നിറയും. എത്ര പ്രാധാന്യത്തോടെയാണ് ഹാലോവീൻ ഇവർ ആഘോഷിക്കുന്നത് എന്ന് ഇതിൽനിന്നു വ്യക്തമാക്കാം. പിശാചുക്കളുടെയും ഭീകര ജന്തുക്കളുടെയും വേഷമണിഞ്ഞ് നിരത്തുകളിൽ പ്രകടനം നടത്തിയും ഇവിടെ വിളയുന്ന ഒരുതരം മത്തങ്ങ ഉപയോഗിച്ചുള്ള തല, അസ്ഥികൂടങ്ങൾ, കാക്ക, ഭീമാകാരമായ എട്ടുകാലി തുടങ്ങിയ പേടിപ്പെടുത്തുന്ന രൂപങ്ങൾ വീടുകൾക്ക് മുന്നിൽ ഹാലോവീൻ രൂപങ്ങൾ എന്ന പേരിൽ ഉണ്ടാക്കിവച്ച് അലങ്കരിക്കുന്നു.

കുട്ടികളും മുതിർന്നവരും ഭയപ്പെടുത്തുന്ന പ്രേതങ്ങളെപ്പോലെ മേക്കപ്പ് ഇടുകയും വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുന്നു. വീട്ടിൽ വളർത്തുന്ന മൃഗങ്ങളെയും ഇത്തരത്തിൽ അണിയിച്ചൊരുക്കിയാണ് പുറത്തിറക്കുന്നത്. ഇങ്ങനെ അണിഞ്ഞൊരുങ്ങി ഓരോ വീടുകളിലും പോയി വികൃതി അല്ലെങ്കിൽ സമ്മാനം എന്ന് അർത്ഥം വരുന്ന ട്രിക്ക് ഓർ ട്രീറ്റ്‌ ചോദിക്കുന്നു. ട്രിക്ക് ആണെങ്കിൽ വികൃതിയും ട്രീറ്റ്‌ ആണെങ്കിൽ സമ്മാനവും എന്നതാണ് രീതി.

വൈകുന്നേരമുള്ള ആഘോഷമായതിനാലോ എന്തോ സ്‌കൂളിനോ ഓഫീസുകൾക്കോ അവധിയുള്ളതായി കാണുന്നില്ല.

നൂറ്റാണ്ടുകൾക്കു മുൻപ് വിശുദ്ധസായാഹ്നം എന്ന പേരിൽ വിശുദ്ധരുടെ വസ്ത്രങ്ങൾ അണിഞ്ഞായിരുന്നു വീടുകൾതോറും കയറി ട്രിക്ക് ഓർ ട്രീറ്റ്‌ ചോദിച്ചിരുന്നത് എന്ന് പറയപ്പെടുന്നു.

എന്തായാലും രസകരമായി തോന്നി. ഇന്ന് കൊച്ചുമോൾ അങ്ങനെ അണിഞ്ഞൊരുങ്ങിയാണ് സ്കൂളിൽ പോയിരുന്നത്. സ്കൂളിൽ ടീച്ചർമാരും കുട്ടികളും ഇതുപോലുള്ള വേഷങ്ങളിൽ ആയിരുന്നു. വരുന്ന വഴിയിൽ വീടുകളിലും ഇതിന്റെ ആഘോഷങ്ങൾ ഒരുക്കിയിരുന്നു. ഇന്ന് പതിവില്ലാതെ രാവിലെമുതൽ ഇവിടെ മഴയാണ്. അതുകൊണ്ട് തണുത്തുവിറച്ചിട്ട് പുറത്തുനിന്ന് കണ്ടുരസിക്കാൻ സാധിച്ചില്ല. ഞാൻ ആദ്യമായി കാണുന്നതുകൊണ്ടോ എന്തോ നല്ല കൗതുകം തോന്നി.

Image may contain: 1 person, standing and outdoor

Image may contain: 1 person, smiling, standing, tree and outdoor

Sunday, October 6, 2019

വിദ്യാരംഭം.. സുഖമുള്ള ഒരു കുഞ്ഞോർമ്മ.

Image may contain: outdoorImage may contain: 3 people, including Rajesh Veliath, people standing
രാവിലെ എഴുന്നേറ്റ് കുളിച്ചുവന്ന് പ്രാർത്ഥനകഴിഞ്ഞ് പതിവുപോലെ വാട്സ്ആപ്പ് ദർശനം നടത്തുമ്പോൾ ആദ്യം കണ്ണുടക്കിയത് എന്റെ ബാല്യകാലസഖി രമാദേവിയുടെ സന്ദേശത്തിൽ ആയിരുന്നു. നാട്ടിലെ അമ്പലത്തിലെ വിദ്യാരംഭത്തിന്റെ മുഴുവൻ വിവരങ്ങളും ഉള്ള ഒരു മെസ്സേജ്. അവൾക്കൊരു നന്ദി പറഞ്ഞു. കാരണം മലയാളം കലണ്ടർ ഇല്ലാത്തതുകൊണ്ട് ഒന്നും അറിയാൻ കഴിയാതിരിക്കുകയായിരുന്നു ഇവിടെ ഇതുവരെ.
വീട്ടിൽ ഒരു ഉണ്ണി ജനിച്ചിരിക്കുന്നതുകൊണ്ട് മോന്റെയും മരുമോളുടെയും കൂട്ടുകാരുടെ വരവും അവർക്കുള്ള സൽക്കാരങ്ങളും സംസാരങ്ങളുമായി നേരം വെളുത്താൽ രാത്രിയാകുന്നതേയറിയുന്നില്ല കുറച്ചു നാളുകളായിട്ട്. വിരുന്നുകാർ പോയപ്പോൾ ഭക്ഷണവും കഴിച്ച് മുറിയിലേയ്ക്കു കയറി.
അതീവ തണുപ്പ്...എന്തെന്നില്ലാത്ത ഒരു ഏകാന്തത എന്നെ വലിച്ചുമുറുക്കുന്നതായിത്തോന്നി. ജനാലയുടെ സ്ക്രീൻ മെല്ലെ മാടിയൊതുക്കി. വിദൂരങ്ങളിലേയ്ക്കു വെറുതേ നോക്കിനിന്നു. വാനം തെളിഞ്ഞുകാണാം അപ്പോഴും. ചെടികളിലും മരങ്ങളിലും പച്ചപ്പു മാറി വരുന്ന ഇലകൾ തണുത്തകാറ്റിൽ വിറച്ചാടുന്നുണ്ട്. ഉറങ്ങാൻ നേരത്തും സൂര്യൻ അസ്തമിച്ചിട്ടില്ലാത്ത ആകാശത്തിൽ മേഘനിരകൾ ധൃതിയായി എങ്ങോട്ടോ യാത്രപോകുന്നു. എന്റെ ചിന്തകൾ ജന്മനാടായ പറവൂരിന്റെ അഭിമാനം ശിരസ്സിലേറ്റി നിലകൊള്ളുന്ന ശ്രീ മൂകാംബികാക്ഷേത്രക്കൊടിമരമുകളിലും. പഴയ സംസ്കാരത്തിന്റെ സമ്പന്നതയ്ക്കു വലിയ വ്യത്യാസങ്ങൾ വന്നിട്ടില്ലാത്ത മൂകാംബികക്ഷേത്രവും താമരക്കുളവും സരസ്വതിയും എന്റെ ഓർമ്മളെ ഒരുപാടൊരുപാടു പുറകിലേയ്ക്കു നടത്തി. നാവിൽ ഒരു സരസ്വതി സ്തുതി ഞാൻപോലുമറിയാതെ കടന്നുവന്നു.

"സരസ്വതീ നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി 
സിദ്ധിർഭവതുമേ സദാ"

പഠിക്കുന്നകാലങ്ങളിൽ പൂജാവയ്പ്പോണത്തിനു കിട്ടുന്ന അവധിക്കാലം വലിയ പ്രിയമായിരുന്നു. കാരണം പുസ്തകം പൂജയ്ക്കുവച്ചാൽ പഠിക്കാൻ ആരും പറയില്ലല്ലോ. വീട്ടിൽ ആരുടെ മുന്നിലും വെറുതേ നില്ക്കാം. അല്ലാത്ത ദിവസങ്ങളാണെങ്കിൽ ചുമ്മാ നില്ക്കുന്നതു കണ്ടാൽ പോയിരുന്നു പടിച്ചൂടേ, നിനക്കു പഠിക്കാനൊന്നുമില്ലേ, നിന്റെ പുസ്തകം എന്താ പൂജിക്കാൻ വച്ചേക്കുകയാണോ എന്നിങ്ങനെ മുതിർന്നവരുടെ വിവിധ തരത്തിലുള്ള സാഹിത്യഡയലോഗുകൾ കേൾക്കണമല്ലോ. അതില്ലാതെ സമാധാനമായി കളിക്കാവുന്ന ഒരു കിടിലൻ അവധിക്കാലമായതുകൊണ്ടുതന്നെ സരസ്വതി പണ്ടേ എന്റെ ഇഷ്ടദേവി ആയിരുന്നു. സന്ധ്യയ്ക്കു നാമംജപിക്കുമ്പോഴും അധികവും സരസ്വതീകീർത്തനങ്ങളായിരുന്നു ചൊല്ലിയിരുന്നതും.
നവരാത്രി ആരംഭിച്ചാൽ വീടും പരിസരങ്ങളും വൃത്തിയാക്കാൻ അമ്മയെ സഹായിക്കുന്ന ഓർമ്മകൾക്ക് ഇന്നും നല്ല പച്ചപ്പുതന്നെ. അമ്മമ്മയുടെ കൈയുംപിടിച്ച് അമ്പലത്തിൽ മൂകാംബികയിൽ പോകുന്നതും കൊക്കരണിയിൽ പൈസയിടുന്നതും ഒരു കൗതുകമുള്ള വിനോദമായിരുന്നു അക്കാലങ്ങളിൽ. അമ്പലപ്പറമ്പിലെ സ്കൂൾകൂട്ടുകാരും വളക്കച്ചവടക്കാരും എന്നും എന്റെ ഒരു വീക്നെസ് ആയിരുന്നു. കൂട്ടുകാരെക്കാണുമ്പോൾ കൈയും വിടുവിച്ചവരുടെ അരികിലെത്താൻ വാശിപിടിക്കുന്നതും പിടിവിട്ടാലടികിട്ടും, ഈ ആൾകൂട്ടത്തിൽ എവിടെയെന്നുവച്ചു നോക്കാനാ, നിന്റെ അമ്മയ്ക്കു ഞാനുത്തരം പറയേണ്ടിവരും എന്നും പറഞ്ഞുകൊണ്ടുള്ള അമ്മമ്മയുടെ ശകാരവും കണ്ണുരുട്ടലും ഇപ്പോഴും കണ്ണിൽ തെളിയുന്നു. അമ്പലക്കൊട്ടും ചെണ്ടമേളവും ശംഖനാദവും സോപാനഗീതവും നീണ്ട 30വർഷക്കാലങ്ങൾ ഞാൻ മിസ്സ്‌ ചെയ്ത ഗൃഹാതുരതയുടെ സുവർണ്ണസ്മരണകൾ ആണ്.
പൂജവച്ചാൽ മനസ്സ് ഫ്രീയാക്കി അയലത്തെ കൂട്ടുകാരും അനിയത്തിമാരും ചേർന്നു കളിച്ചർമ്മാദിച്ചു നടക്കും. വിശക്കുമ്പോൾ ആഹാരം കഴിക്കാൻ വിളിച്ചാൽപോലും അമ്മയോട് നീരസം തോന്നുമായിരുന്നു.
പൂജവയ്ക്കാനുള്ളപുസ്തകങ്ങൾ ബ്രൗൺനിറത്തിലെ അട്ടപ്പേപ്പറിൽ പൊതിഞ്ഞു കുടുംബപ്പേരെഴുതിത്ത രുന്നത് മൂത്ത ആങ്ങളായാണ്.. അത് അമ്പലത്തിൽക്കൊണ്ടുപോയി തിരുമേനിയെയേൽപ്പിക്കാൻ എല്ലാവരുംകൂടെ ഒരു കൂട്ടായയാത്രപോകുമ്പോൾ മനസ്സിൽ പണ്ടേ അമ്മ പാകിയ സ്നേഹത്തിന്റെ വിത്തുകൾ മുളച്ചുപൊങ്ങി തളിർത്തുവരുന്ന സുഖമാണ് അനുഭവപ്പെടാറുള്ളത്.

പൂജയെടുക്കുന്നദിവസം അമ്പലത്തിൽ പോകുന്നതും എന്താണ് പ്രാർത്ഥിക്കേണ്ടത് എന്നറിയാതെ നടയ്ക്കൽ കണ്ണടച്ചു കൈകൂപ്പിനില്ക്കുന്നതും വിദ്യാരംഭത്തിന്റെ വെടിപൊട്ടുന്നതു കാത്തുനില്ക്കുന്നതും വെടികേട്ടാൽ ഉടനെ എല്ലാവരും ഒരുമിച്ച് പ്രദക്ഷിണവഴിയൊഴിഞ്ഞിരുന്നു പൂഴിയിൽ ഹരിശ്രീകുറിക്കുന്നതും അതുകഴിഞ്ഞ് വീട്ടിലെത്തിയാൽ പൂജയ്ക്കുവച്ചിരുന്ന പുസ്തകം വായിക്കാനിരിക്കുന്നതും നെറ്റിയിൽ കുങ്കുമവും ചന്ദനക്കുറിയും തൊട്ട അമ്മ സ്നേഹത്തോടെ എല്ലാവർക്കും പ്രാതൽ വിളമ്പുന്നതും ഒക്കെ ഓർമ്മയിൽ ഓടിക്കളിക്കുന്നു. പഠിക്കാൻ എത്രതന്നെ മടിയുണ്ടെങ്കിലും പൂജയ്ക്കുവച്ച പുസ്തകം തുറന്നാൽ, പട്ടിണി കിടന്നവന്റെ മുന്നിലെ ഭക്ഷണപ്പൊതിയോടെന്നപോലെ അക്ഷരങ്ങളോട് ഒരുതരം ആർത്തി അനുഭവപ്പെട്ടിരുന്നു അന്ന്.
ആരോ വാട്സാപ്പിൽ അയച്ചുകൊടുത്ത
"സ്വർഗ്ഗത്തേക്കാൾ സുന്ദരമാണീ സ്വപ്നം വിടരും ഗ്രാമം .... പ്രേമവതിയാം എൻപ്രിയകാമുകി താമസിക്കും ഗ്രാമം.. "
എന്ന നൊസ്റ്റാൾജിക് ഗാനവുമായി
ഏട്ടൻ മുറിയിലേയ്ക്കു കയറിവന്നപ്പോഴാണ് മൂകാംബികക്ഷേത്രവും അമ്മവീടും വിട്ട് സ്ഥലകാലബോധം എന്റെ സ്മൃതിപഥം പൂകിയത്. എവിടെപ്പോയാലും മാതൃരാജ്യവും മാതൃഭാഷയും മാതാവിനെപ്പോലെ ചുറ്റിപ്പറ്റി സുഖമുള്ള ഒരു ചൂടു നല്‌കി നമ്മെ പുല്കിനടക്കും സദാ... അല്ലേ?

'വിദ്യാധനം സർവ്വധനാൽ പ്രധാനം'
എന്ന് വൈകിയറിഞ്ഞ വിഡ്ഢിയാണ് ഞാൻ.
അക്ഷരം
അച്ഛനെഴുത്തിനിരുത്തിയതും
ആഗ്രഹമായൊരു വാക്കെഴുതാൻ,
ഇത്തിരിയുള്ള വിരൽ വളയാൻ
ഈണമൊടന്നു കരഞ്ഞതിലും
ഉണ്ടൊരു നല്ല സുഖം നിനവിൽ.
എന്തിനുമേതിനുമക്ഷരമാം
ഏണിയതിൻ തുണ കൂടെവരും.
ഐക്യമതായി നിരക്കുകിലോ
ഒത്തൊരു നൽക്കവിതാപദമായ്
ഓടിയണച്ചുവരുന്നരികിൽ.
അമ്പുകളാകരുതക്ഷരമേ
അൻപു നിറഞ്ഞൊരു സ്നേഹിതയായ്
അമ്പിളിപോലൊരുവെട്ടവുമായ്
അക്ഷികളോടുരചെയ്തുവരാം.

2018 - ഒരു തിരിഞ്ഞുനോട്ടം

  2018നെ പലരും വിലയിരുത്തിയിരിക്കുന്നതുകണ്ട് ഞാനും ഒന്നു തിരിഞ്ഞു നോക്കുകയാണ്... ചുമ്മാ പറയരുതല്ലോ....വലിയ മോശമില്ലാതെ കടന്നുപോയി ട്ടോ. ഏറ്റ...