Thursday, December 31, 2020

2018 - ഒരു തിരിഞ്ഞുനോട്ടം

 




2018നെ പലരും വിലയിരുത്തിയിരിക്കുന്നതുകണ്ട് ഞാനും ഒന്നു തിരിഞ്ഞു നോക്കുകയാണ്... ചുമ്മാ പറയരുതല്ലോ....വലിയ മോശമില്ലാതെ കടന്നുപോയി ട്ടോ.


ഏറ്റവും സന്തോഷം നല്കിയത് യാതൊരു പ്രതീക്ഷകളുമില്ലാതെ 2007 മുതല്‍ മനസ്സില്‍ തോന്നുന്നതും കണ്ടതും കേട്ടതും അനുഭവിച്ചതും ഒക്കെയായി അപ്പപ്പോള്‍ കുത്തിക്കുറിച്ചതില്‍ പലതും കൂട്ടിത്തുന്നി നന്മ, കനല്‍പ്പൂക്കള്‍ എന്നീ പേരുകളില്‍ രണ്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് സാഹിത്യരംഗത്ത് വളരെ ചെറിയൊരടയാളമാകാന്‍ കഴിഞ്ഞു എന്നതുതന്നെയാണ്. ഈ സന്തോഷത്തില്‍ അതിനു വഴിയൊരുക്കിയ പ്രിയകുടംബാംഗങ്ങള്‍ക്കും കൂട്ടുകാര്‍ക്കും സര്‍വ്വോപരി എന്റെ പ്രിയതൂലികയ്ക്കും കെട്ടിപ്പിടിച്ചോരോ മുത്തം നല്കുന്നു.

ആ മഹാഭിലാഷത്തിനുവേണ്ട എല്ലാ അനുഗ്രഹങ്ങളുമേകിയാശ്ലേഷിച്ച് നക്ഷത്രക്കൂട്ടങ്ങളില്‍ ഏറെ പ്രകാശത്തോടെ നിര്‍വൃതിയടഞ്ഞുനിന്നിരുന്ന എന്റെ മാതാപിതാക്കളോടും, സര്‍വ്വ സഹായസഹകരണങ്ങളും നല്കി കൂടെനിന്ന സംഘമിത്രബുക്‌സിന്റെ ഉടമയായ പ്രിയസുഹൃത്ത് ശ്രീ. ഷാജിനായരമ്പലത്തിനോടും, കാവ്യലോകത്തേയ്ക്കു കടക്കാന്‍ തുടക്കം കുറിപ്പിച്ച ജോയ്, രാജേഷ്, അകാലത്തില്‍ വിടപറഞ്ഞ പുണ്യന്‍ എന്നീ സഹോദരന്മാരോടും, വൃത്തവും പ്രാസവും പഠിപ്പിച്ച് കവിതയ്ക്ക് ഉടയാടയും തുന്നി കനകാഭരണങ്ങളണിയിച്ച് മേടമേലേറ്റി രസാവഹമാക്കാന്‍ മാര്‍ഗ്ഗദര്‍ശിയായി ധൈര്യമേകി സദാ കൂടെനടന്ന പ്രിയഗുരു ശ്രീ ശ്രീലകം വേണുഗോപാല്‍സാറിനോടും, ഞാന്‍ കുറിക്കുന്ന വാക്കുകളില്‍ തെറ്റുപറ്റുന്ന വ്യാകരണങ്ങള്‍ അപ്പപ്പോള്‍ത്തന്നെ ചൂരലുമായി പുറകെനടന്ന് തിരുത്തി നല്ലമലയാളത്തെ കൊലചെയ്യാതെ ഇത്രയെങ്കിലും തെളിവോടെ കൈകാര്യംചെയ്യാന്‍ സഹായിച്ച പ്രിയസഹോദരന്‍ ശ്രീ. ബോബിച്ചായനോടും, അവരെ ആദ്യമായി പരിചയപ്പെടുത്തിത്തന്ന കെക്കെ, കിച്ചു എന്നൊക്കെയുള്ള ഓമനപ്പേരില്‍ ഈ മുഖപുസ്തകത്തിലറിയപ്പെടുന്ന എന്റെ സ്വന്തം അനിയന്‍ കൃഷ്ണകുമാറിനോടും, എന്റെ എഴുത്തുകള്‍ നെഞ്ചിലേറ്റി, പ്രോത്സാഹിപ്പിച്ച എല്ലാ പ്രിയകൂട്ടുകാരോടും, സാമ്പത്തികസഹായവും സര്‍വ്വസൗകര്യങ്ങളും ഒരുക്കിത്തന്ന് പ്രോത്സാഹനങ്ങളും നല്കിയ എല്ലാമെല്ലാമായ പ്രിയനാഥനോടും മക്കളോടും എന്റെ ഹൃദയത്തിലുള്ള സ്‌നേഹവും നന്ദിയും ആദരവും നിറഞ്ഞവിനയത്തോടെ ഇവിടെ ഞാന്‍ കുറിക്കട്ടേ.

പുസ്തകപ്രകാശനത്തിനുശേഷം സാഹിത്യരംഗത്ത് ഉന്നതരായ പലരേയും പരിചയപ്പെടാനും അവരില്‍പ്പലരുടേയും ഉപദേശപ്രകാരം അതുവരെ ഒട്ടും തീണ്ടിയിട്ടില്ലായിരുന്ന വായന എന്ന മഹാഗുണം എന്നിലുണ്ടാക്കുവാനും അങ്ങനെ കുറച്ചു പുസ്തകങ്ങള്‍ വായിക്കാനും സാധിച്ചു എന്നത് ഒരു വലിയ സന്തോഷം. മനസ്സിലെ കാടുതെളിക്കാന്‍ വായനയോളം നല്ലൊരൗഷധം ഈ ലോകം മുഴുവന്‍ തേടിയാലും വേറെ കിട്ടൂല്ലാ ട്ടോ. മനസ്സിന്റെ ഇരുളകലുന്നതോടൊപ്പം നമ്മില്‍ വിനയവും വിവേകവുംകൂടെ ബോണസ്സായി വന്നുനിറയും വായനയില്‍ക്കൂടെ എന്നത് ഒരു നഗ്നസത്യംതന്നെ.

ഹൈദ്രാബാദ്, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയസ്ഥങ്ങളിലേയക്കുള്ള ആവര്‍ത്ത നയാത്രകള്‍, മക്കളോടും മരുമക്കളോടും കൊച്ചുമക്കളോടുമൊപ്പമുള്ള വിനോ ദയാത്രകള്‍ സിനിമകാണലുകള്‍ എല്ലാംതന്നെ ഏറെ സന്തോഷംനല്കി യവ യാണ് ഈവര്‍ഷത്തില്‍.

ബാല്യകാലസുഹൃത്തുക്കളോടൊപ്പം സുവര്‍ണ്ണകാലസമൃതികള്‍ അയവിറ ക്കാന്‍ ഒരു വാട്‌സാപ്പ്ഗ്രപ്പുണ്ടാക്കിയതും ഈ വര്‍ഷത്തിന്റെ മുതല്‍ക്കൂ ട്ടില്‍പ്പെടുന്നു.

ജനിച്ചനാട്ടില്‍ വിമുക്തഭടസംഘടനയുടെ പേരിലുള്ള സാഹിത്യപരമായ അംഗീകാരത്തിന്റെ ആദരവും ഗുണകരങ്ങളായ രണ്ടു മൂന്ന് സൗഹൃദ സംഗമങ്ങളും സാഹിത്യസംഗമങ്ങളും പങ്കെടുക്കാനായതിലെ സന്തോഷാ നുഭവങ്ങളും പുതിയ കുറെ സുഹൃത്തുക്കളെ ലഭിച്ചതും എല്ലാം 2018 ലെ മുതല്‍ക്കൂട്ടുകള്‍തന്നെ.

മുടക്കംകൂടാതെ പിറന്നാളും, വിവാഹവാര്‍ഷികവും ആഘോഷമാക്കാനായി. വിവാഹാദിച്ചടങ്ങുകളില്‍ പങ്കെടുക്കാനും എന്നും കൊതിക്കുന്ന കേരളത്തി ന്റെ തനതായ രിചിവൈഭവമൂറും ഗംഭീരസദ്യകളും വിസ്മരിക്കാനാവാ ത്തവതന്നെ.

കൂട്ടുകാരും ഉന്നതവ്യക്തികളും ബന്ധുക്കളുമായി കുറച്ചുപേര്‍ വിടപറഞ്ഞതൊഴിച്ചാല്‍ ബാക്കിയാല്ലാം മംഗളകരമായിരുന്നു എന്നുതന്നെ പറയാം.

ലോകംകണ്ടതില്‍വച്ച് ഏറ്റവും വലിയ പ്രളയദുരന്തത്തിനു ദൃക്‌സാക്ഷി യാകേണ്ടിവന്നു എങ്കിലും ഇതുപോലൊരു സംഭവം നടന്നാല്‍ തകരാവു ന്നതേയുള്ളൂ കേവലം സ്വാര്‍ത്ഥമനോഭാവത്തോടെ നാം കെട്ടിപ്പടുക്കുന്ന ആകാശക്കോട്ടകളെല്ലാം എന്ന ബോധം എന്നിലുണ്ടായിരുന്ന കുറെ പൊട്ട സ്വഭാവങ്ങളും അഹങ്കാരങ്ങളും പടിയിറക്കി മനസ്സു കുറെക്കൂടെ പരിശുദ്ധ മാക്കാന്‍ സാധിച്ചതില്‍ സംതൃപ്തതിയുണ്ടെനിക്ക്. ജാതിമതഭേദമന്യേ മനുഷ്യ രില്‍ മനുഷ്യത്വം എന്ന മഹാഗുണം നിറഞ്ഞുതുളുമ്പിനിന്ന ആ ദിനങ്ങള്‍ അന്നും ഇന്നും എന്നും ഓര്‍മ്മയില്‍ ഒരു കുളിരുതന്നെ. അങ്ങനെ ആ മഹാപ്രളയദുരന്തംപോലും 2018 ന്റെ മുതല്‍ക്കൂട്ടായിട്ടാണ് എന്റെ മനസ്സില്‍ ഇടംപിടിച്ചിരിക്കുന്നത്.

മണ്ണില്‍ക്കലര്‍ന്ന പഞ്ചസാരയെ മണ്ണുപറ്റാതെ ഒപ്പിയെടുക്കുന്ന ഉറുമ്പുക ളെപ്പോലെ, ലോകയാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ട് അവയില്‍ നന്മയായി ത്തോന്നുന്ന ഗുണവിശേഷതകളെ യാതൊരു മടിയുംകൂടാതെ ഒപ്പിയെടുത്ത് നെഞ്ചോടുചേര്‍ക്കാനും നേരിടുന്ന സുഖദുഃഖങ്ങളെ ഒന്നുപോലെ ഉള്‍ക്കൊണ്ട് ഭഗവത്പ്രസാദമായി കരുതി സസന്തോഷം ജീവിക്കുവാനുമുള്ള കരുത്തും ഊര്‍ജ്ജവും സര്‍വ്വേശ്വരന്‍ ഏവര്‍ക്കും പ്രദാനം ചെയ്യുമാറാകട്ടെ എന്ന് ഹൃദ്യമായി പ്രാര്ത്ഥിച്ചുകൊണ്ട് 2019 നെ നമുക്കു വരവേല്ക്കാം.

2018 നേക്കാള്‍ ശാന്തിയും സമാധാനവുംകൊണ്ടു സമൃദ്ധമായിരിക്കട്ടെ 2019 എന്ന പ്രത്യാശയോടെ എല്ലാ പ്രിയകൂട്ടുകാര്‍ക്കും എന്റെ ഹൃദയംനിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു....

നിങ്ങളുടെ സ്ന്തം,
ദേവി നെടിയൂട്ടം 




Wednesday, September 2, 2020

ജീവിതം ജന്മപുണ്യം

ജനിച്ച കാലം തൊട്ട് അച്ഛന്റെ ചൂരല്‍പ്പഴത്തിന്റെ രുചി മൊത്തം കുത്തകയ്‌ക്കെടുത്തിരുന്നു. സ്‌നേഹത്തോടെ ഒന്നു പിടിച്ചാ മടിയിലിരുത്തി വേദനിച്ചോ എന്‍െ കുട്ടിക്ക്. എന്റെ കൂനിക്കുറുമ്പീ, നിന്നോടു കുറുമ്പെടുക്കരുതെന്നു പലതവണ പറഞ്ഞിട്ടില്ലേ അച്ഛന്‍, ഈ വെള്ളപ്പാറ്റയെ തല്ലിയാല്‍ അന്നത്തെ ദിവസം പോക്കാണെനിക്കെന്ന് എത്ര പറഞ്ഞിരിക്കുന്നു  നിന്നോട്  എന്നൊക്കെ കൊഞ്ചുന്നതുവരേമാത്രം നീണ്ടു നില്ക്കാറുള്ളൂട്ടോ ആ വേദന. അമ്മയുടെ നിഷേധിക്കുട്ടി, ചേട്ടന്റെ പുന്നാരപ്പെങ്ങള്‍, അനിയന്റെ ഇങ്കിച്ചേച്ചി, ചേച്ചിഅനിയത്തിമാരുടെ കുറുമ്പി സേദരി ഒക്കായാരുന്നു വിവാഹത്തിനു മുമ്പ് ഈയുള്ളവള്‍. വിവാഹിതയായ കാലംമുതല്‍ ഭര്‍ത്താവിന്റെ പൊന്നും മുത്തും ചക്കരയും. മോള്‍ ജനിച്ചകാലം മുതല്‍ മടിയില്‍ കുഞ്ഞുമുത്തിനെ കൊടുത്ത വലിയ മുത്തായി സ്ഥാനക്കയറ്റം കിട്ടി. മോനും കൂടെയായപ്പോള്‍ ആഏട്ടന്റെ സ്‌നേഹം നാലിരട്ടിയായി വര്‍ദ്ധിച്ചു.


  പിന്നെയങ്ങോട്ട് മക്കളെ നോക്കുന്ന പണിമാത്രമായി. വീട്ടു ജോലികളില്‍ സഹായത്തിന് ഒരു കൂട്ടു തേടിത്തന്നു. മക്കളുടെ കാര്യത്തില്‍ മുഴുവന്‍ ശ്രദ്ധ എന്നെ ഏല്പിച്ച് ബാക്കി എല്ലാ ചുമതലയും ഭര്‍ത്താവ് എന്ന ദൈവം ഏറ്റെടുത്തു. ഇവളാണെന്റെ മൂത്ത മകള്‍ എന്ന് കൂട്ടുകാരോടൊക്ക പറയും അദ്ദേഹം.  ഞങ്ങള്‍ മൂന്നു കുഞ്ഞുങ്ങളും അച്ഛനും ആണ് എന്നാ അടുത്തറിയാവുന്നവരുടെയൊക്കെ കമന്റു്.  മക്കള്‍ മിടുക്കരായി പഠിച്ചു. ഉദ്യോഗസ്ഥരായി. വിവാഹിതരായി, അച്ഛനും അമ്മയും ആയി. ഞാന്‍ അച്ഛമ്മയും അമ്മമ്മയും ആയി. ഇന്നും വീട്ടിലെ കുഞ്ഞാവ ഞാനാണെന്നാ മക്കളുടെ പരാതി.

സത്യം പറയാല്ലോ എനിക്കും തോന്നാറണ്ട് ഇങ്ങനെ. മക്കളും അദ്ദേഹവും  ഒരു വാവയെപ്പോലെ എന്നെ ട്രീറ്റ് ചെയ്യുന്നതായി. എല്ലാരുടെയും പുന്നാരം കിട്ടി ഇങ്ങനെ ഈ ജന്മം വളരെയേറെ സുഖവും സന്തോഷവും ഒക്കെ ലഭിച്ചു. അതിനിടയില്‍ അറിവില്ലായ്മകള്‍ പോക്കാനായി ചെറിയ ചെറിയ അനുഭവപാഠങ്ങള്‍ ദൈവം തന്നപ്പോഴും താങ്ങും തണലുമായി ഭര്‍ത്താവു കൂടെത്തന്നെ നിന്നിരുന്നു എന്നതും ആശ്വാസകരം. ഇതാണ് ഇന്നുവരെയുള്ള എന്റെ ഈ സ്ത്രീ ജന്മം. അതുകൊണ്ട്  സാധാരണ സ്ത്രീകള്‍ അനുഭവിക്കുന്ന ജീവിതയാതനകളൊന്നും അനുഭവിച്ച് വലിയ കഷ്ടപ്പെട്ട ചരിത്രം പറയാനില്ല എന്നുതന്നെ പറയാം.  ഒരു സ്ത്രീയീയി ജനിച്ച എന്റെ ഈ ജന്മം ഇതുവരെ പുണ്യജന്മമായി അങ്ങനെ പോയ്‌ക്കൊണ്ടിരിക്കുന്നു. ശേഷം ഭഗവാന്റെ കൈയില്‍. 

Wednesday, March 4, 2020



സ്കോളർഷിപ്പ് എന്ന വില്ലൻ.


കുഞ്ഞിലേ തല്ലുകൊള്ളിയായിരുന്ന എന്റെഒരു വിഡ്ഢിത്തം തന്നെയാവാം ഇന്ന് . എന്നെ ചുരുട്ടിക്കൂട്ടി കാട്ടിൽ കളയാതെ വളർത്തിയെടുത്ത അച്ഛനും അമ്മയ്ക്കും ക്ഷമയ്ക്കുള്ള അവാർഡ് കിട്ടേണ്ടതായിരുന്നു..അന്നത്തെ ഖജനാവിന്റെ ദാരിദ്ര്യം കാരണം മിസ്സ്‌ ആയതായിരിക്കും.. കൈയിലിരുപ്പ് അത്രയ്ക്കു കേമമായിരുന്നു.... അച്ഛൻ പുറത്തേയ്ക്കു പോകുമ്പോൾ ദേ ഇതിനെ പിടിച്ച് ഏതേലും കട്ടിൽകാലിൽ കെട്ടിയിട്ടിട്ടു പോയാൽ മതി എന്ന അമ്മയുടെ ദേഷ്യധ്വനി ഇപ്പോഴും കാതിൽ മുഴങ്ങുന്നതുപോലെയാണ്‌ ഇടയ്ക്കിടെ.

നാലാം ക്ലാസിൽ പഠിക്കുന്ന കാലം ഒരു ദിവസം വസുമതിടീച്ചർ പതിവുപോലെ വിളിച്ച് "നാളെ നിന്റെ അച്ഛനോടൊന്നിവിടംവരെ വരാൻ പറയണം ട്ടോ.. സ്കോളര്ഷിപ്പുണ്ട് നിനക്ക് " എന്ന് പറഞ്ഞു.... സ്കോളര്ഷിപ്പുണ്ട് എന്നു പറഞ്ഞത് വലിയ പിടികിട്ടിയില്ല... അതിനുമുൻപു പറഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം അത്ര പുത്തരിയല്ല... കാരണം അങ്ങനെയൊരു ഡയലോഗ് ഇടയ്ക്കിടെ ഉണ്ടാകാറുണ്ട് ടീച്ചർമാരുടെ കൈയിലിരുന്ന്. അത്രയ്ക്കാണല്ലോ അന്നൊക്കെ കൈയിലിരുപ്പ് . പാവം ഞാൻ കുഴപ്പത്തിലായി... ഓർമ്മയിലൊക്കെ പരതിനോക്കി. അടുത്തിടെയൊന്നും ഇൻഡീസൻസി ഉണ്ടാക്കിയിട്ടില്ല.... പിന്നെന്തിനാണാവോ അച്ഛനെ വിളിപ്പിക്കുന്നെ.. വീടെത്തുംവരെ ആകെ വല്ലാത്തൊരങ്കലാപ്പ്‌. വരുന്നവഴിയിലൊക്കെ ഒരുപാടു ചിന്തിച്ചു.. പിന്നെ ഒരു തീരുമാനത്തിലെത്തി... ഈ കാര്യത്തെക്കുറിച്ചു വീട്ടിൽ ആരോടും മിണ്ടണ്ട തല്ക്കാലം. അങ്ങനെ അതും കഴിഞ്ഞു അവിടവും കഴിഞ്ഞു എന്നുപറഞ്ഞതുപോലെ നാളുകൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടേയിരുന്നു.. എന്റെ മനസ്സിൽനിന്ന് കുറച്ചു ദിവസങ്ങൾക്കുള്ളിൽതന്നെ അത് പുതിയ റബ്ബർ വച്ച് അമർത്തി മാച്ചുകളഞ്ഞിരുന്നു...

ഒരു ദിവസം കരിമ്പാടത്തെ പറമ്പിൽ തെങ്ങുകേറിക്കാൻ അച്ഛന്റെ കൈയിൽ തൂങ്ങി മൊതലാളിച്ചിയായി ഗമയിൽ അങ്ങനെ പോകുകയായിരുന്നു. വഴിയിൽവച്ച് വസുമതിടീച്ചർ കാണാനിടയായി. അവർ അച്ഛനോട് ചോദിച്ചു.. സ്കൂളിലേയ്ക്ക് വിളിപ്പിച്ചിട്ട് എന്താ വരാഞ്ഞത്.. ഇവൾക്ക് സ്കോളർഷിപ് ഉണ്ടായിരുന്നു.. ആ ഫോം fill ചെയ്യാനാ വിളിപ്പിച്ചത് എന്നൊക്കെ വിശദമായി ടീച്ചർ സംസാരിച്ചു .. എന്റെ മുഖത്തിന്റെ ഷെയ്‌പ്പിനൊരു കോട്ടം സംഭവിച്ചോ...? സംഭവിച്ചുകാണും..മാഞ്ഞുപോയതെല്ലാം തെളിഞ്ഞു വരികയായിരുന്നല്ലോ അന്നേരം.

അച്ഛൻ അപ്പോൾ അവരോടു പറഞ്ഞു, അതെയോ.. ഞാൻ അറിഞ്ഞില്ല. അറിഞ്ഞെങ്കിൽ വന്നേനെ. അവളുടെ അമ്മ മറന്നു കാണും പറയാൻ എന്ന്..അതുകേട്ട്, അവളെക്കാൾ മാർക്ക് കുറഞ്ഞ അടുത്തകുട്ടിക്കു കൊടുത്തു എന്നും പറഞ്ഞ് ടീച്ചർ നടന്നകന്നു.

അപ്പോൾതന്നെ അച്ഛൻ ഒരു വല്ലാത്ത നോട്ടം എന്നെ നോക്കി.. അതിലെന്റെ പാതി ജീവനങ്ങു പോയി അവിടെത്തന്നെ. ഇന്നത്തെ എന്റെ കാര്യത്തിന് ഏതാണ്ട് ഒരു തീരുമാനമായി എന്ന് അപ്പഴേ മനസ്സിലുറച്ചു.. വീട്ടിലെത്തി അമ്മയോട് വിവരം പറഞ്ഞപ്പോൾ അമ്മ ചോദിച്ചു ഇവിടെ വന്നു പറഞ്ഞോടി നീയിത് എന്ന്... അമ്മയുടെ ഭാവവും മട്ടും കണ്ട് നുണ പറയാനുള്ള എന്റെ സകല കഴിവുകളും ചോർന്നുപോവുകയായിരുന്നു. ആ മുഖത്തുനോക്കി ഇല്ല എന്നു പറയാനേ അപ്പോൾ കഴിഞ്ഞുള്ളു.. പിന്നെ അച്ഛൻ പതിവുപോലെ പുളിമരച്ചോട്ടിലേയ്ക്ക് തുള്ളിത്തുള്ളി നടന്നു... പുളി പറിക്കാനായിരുന്നില്ല അത്... പുളിവടി ഓടിക്കാനായിരുന്നു...

പാവം ഞാൻ... അല്ലെ... ടീച്ചർ പറഞ്ഞത് ഓർമ്മവച്ചു വീട്ടിൽ പറയണം... അല്ലെങ്കിൽ ദേ ഇങ്ങനെ ഇരിക്കും എന്ന് അന്നെന്റെ കുഞ്ഞു മനസ്സു പഠിച്ചു. പിന്നെ മുഖ്യമായകാര്യങ്ങൾ അടികൊണ്ടാലും ഞാൻ അമ്മയോട് പറയാറുണ്ട്...


Sunday, December 29, 2019


Image may contain: 1 person, smiling, text
ഞാനും എന്റെ രണ്ടായിരത്തിപ്പത്തൊൻപമ്പതും 


എന്റെ രണ്ടായിരത്തിപ്പത്തൊൻപതേ,

 2018 ചെയ്ത നന്മകളിലൂടെ അനുഭവിച്ച സന്തോഷങ്ങൾക്കെല്ലാം ഹൃദ്യമായി യാത്രാമൊഴി ചൊല്ലി  നിന്നെ വരവേൽക്കുമ്പോൾ ഞാൻ ഒരുപാടു മാറിയിരുന്നു. കഴിഞ്ഞകാലങ്ങളെയോർത്തു വിലപിക്കുന്നതിൽനിന്നും വരൻപോകുന്ന കാലത്തെക്കുറിച്ചുള്ള പ്രതീക്ഷകളിൽനിന്നും ഒക്കെ ഒഴിഞ്ഞുമാറി തികച്ചും വർത്തമാനകാലം ആസ്വദിക്കുവാൻപോന്ന മാനസികാവസ്ഥ സ്വീകരിച്ചുകഴിഞ്ഞിരുന്നു.  പ്രളയത്തിലൂടെ നീ  നല്കിയ  പാഠങ്ങൾ ഹൃദയത്തെ അത്രയ്ക്ക് വിശാലമാക്കിയിരുന്നു. അതുകൊണ്ടുതന്നെ നിന്നെ വരവേൽക്കുമ്പോൾ വലിയ പ്രതീക്ഷകളേക്കാൾ എന്റെ മനസ്സിൽ നിറഞ്ഞിരുന്നത് അർഹതയ്ക്കനുസരിച്ചു ലഭിക്കുന്നതെന്തോ അതിനെ പൂർണ്ണമായി ആസ്വദിക്കുക എന്ന ലക്ഷ്യമായിരുന്നു.

 നീ എന്റെ ഓർമ്മത്താളുകളിലേക്കു വഴിമാറുവാൻ ഇനി രണ്ടേരണ്ടു ദിവസങ്ങൾമാത്രം അവശേഷിക്കുന്ന ഈ വേളയിൽ, കാലം ടീനേജിൽനിന്ന് 
കടക്കുന്നതോടെ ഞാനും വയോജനക്കൂട്ടത്തിലേക്ക് കാൽവയ്ക്കുന്ന വിവരം സസന്തോഷം നിന്നെ അറിയിക്കട്ടെ. ഈ ഡിസംബറിൽ നീ എനിക്ക് നല്കിയ   ഈ സന്തോഷകരമായ നിമിഷത്തെ എന്നെന്നും ഓർമ്മിക്കത്തക്കതാക്കിത്തന്നതിൽ അകമഴിഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നതോടൊപ്പം  ജീവിതത്തിന്റെ സായാഹ്നവിശ്രമത്തിൽ ഏറെസന്തോഷങ്ങൾ കാഴ്ചവച്ച  നിന്നെ ഞാൻ ഒരിക്കലും മറക്കാനാവാത്തവിധം  ഏഴുവർണ്ണങ്ങളും ചേർത്ത് മയിൽപ്പീലിയാൽ  നിന്റെ പിജിൽ ഞാനിതാ  കോറിയിടുന്നു. 

 ഇന്നലെകളിലേക്കൊന്നു തിരിഞ്ഞുനോക്കിയാൽ
എന്റെ അമ്മയുടെ മൂന്നാം ശ്രാദ്ധബലിഅർപ്പിക്കാൻ കൂടപ്പിറപ്പുകളോടൊപ്പം കൂടാൻ സാധിച്ചില്ല.
  പ്രളയം പേരിനൊന്നു പേടിപ്പിക്കാൻ അയലത്തുവരെ എത്തിയെന്നതല്ലാതെ വലിയതരക്കേടുകൾ ഒന്നുംതന്നെ കാണിച്ചില്ല ഇത്തവണ എന്നുതന്നെ പറയാം. ചുമ്മാ പറയരുതല്ലോ. പ്രിയപ്പെട്ടവരുടെ വിടപറയൽപീഡനങ്ങൾകൊള്ളകൊലഇവയൊക്കെ മുറതെറ്റിക്കാതെ വിഹരിച്ചു പതിവുപ്രഹരങ്ങൾനല്കിക്കൊണ്ടിരുന്നതിൽ വലിയ പിശകുകൾകാണിച്ചതായി അനുഭവപ്പെട്ടില്ല.
ബന്ധുക്കളുടെയും ഓൺലൈൻ സൗഹൃദങ്ങളുടെയും  സൽക്കാരച്ചടങ്ങുകളും  പല  സാഹിത്യസംഗമങ്ങളും മിസ്സ് ചെയ്തുഇതൊക്കെയാണ്  വലിയൊരു സന്തോഷത്തിനു വിതപാകിക്കൊണ്ടു നീ വിതച്ച നഷ്ടങ്ങൾ.

 ഇനി നേട്ടങ്ങളെ പരിശോധിച്ചാൽ,
ജനുവരി 18 ന് മോളുടെ പിറന്നാൾ ആഘോഷത്തിന്റെ അന്ന് ഞങ്ങളെ തേടിവന്ന വാർത്ത,"ഇവിടെഇപ്പോൾ നല്ല കാലാവസ്ഥയാണ് സ്ഥലങ്ങളൊക്കെ ചുറ്റിക്കറങ്ങാൻ എന്നും അച്ഛന്റെഅറുപതാംപിറന്നാൾ ആഘോഷമാക്കിയതുപോലെ അമ്മയുടെ അറുപതാം പിറന്നാളുംആഘോഷമാക്കണം" എന്ന ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള വിദേശയാത്രാക്ഷണത്തോടെയുള്ള മോന്റെ വീഡിയോ കാൾ ആയിരുന്നു.
ചേച്ചിയും ഇങ്ങോട്ടെത്തും അപ്പോഴേക്കും എന്ന് മോൻ പറഞ്ഞപ്പോൾ മനസ്സിൽ ഉണ്ടായ സന്തോഷംപറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നുഅതായിരുന്നു നീ കടന്നുവന്ന ആദ്യമാസത്തിൽത്തന്നെ ഞങ്ങളെത്തേടിയെത്തിയ
 കടിഞ്ഞൂൽ സന്തോഷം.  

അതിനുവേണ്ടിയുള്ള ഒരുക്കങ്ങളോടൊപ്പം ഒരു കഥാസമാഹാരപ്രസിദ്ധീകരണം എന്ന എന്റെ വലിയമോഹസാക്ഷാത്കാരത്തിന് മൂകാംബികയുടെ അനുഗ്രഹം ലഭിച്ച സന്തോഷവും സംതൃപ്തിയും നിൻറെ  മെയ് 18എന്ന താളിൽ  ഇടംപിടിച്ചതായിരുന്നു രണ്ടാമത്തെ  നിന്റെ സംഭാവന. 

വിസ പ്രോസസ്സിംഗ് ആരംഭിച്ചശേഷം  മോന്റെയും  മോളുടെയും കൊച്ചുമോളുടെയും(ഉണ്ണിമോൾ)കൂട്ടിനായി ഒരു ഉണ്ണിമോൻ വരാൻപോകുന്ന എന്നവിവരം ഡബിൾത്രിബിൾസന്തോഷവാർത്തയായി  ഞങ്ങളെത്തേടിവന്നതും നിന്റെ സംഭവനയിൽ അഗ്രഗണ്യമായ സ്ഥാനം വഹിച്ചു. 

മക്കളുടെ ചിരകാലമോഹമായിരുന്നു ഞങ്ങളുടെ വിദേശയാത്ര. 2008   ആരംഭിച്ച ഞങ്ങളുടെ വിമാനയാത്രകളുടെ സിൽവർജൂബിലി ആഘോഷമായിരുന്നു  കാനഡ യാത്ര. കൂടാതെ,  ആദ്യവിദേശയാത്ര എന്ന മുദ്രയും  നിന്റെ താളിലാണ് എനിക്ക് അടയാളപ്പെടുത്താൻ സാധിച്ചത്.
മക്കളുടെയും   കൊച്ചുമക്കളുടെയുംകൂടെ ആറുമാസം ശരിക്കും അടിച്ചുപൊളിച്ചുകാനഡയിലെ കുറച്ചു സ്ഥലങ്ങൾ സന്ദർശിക്കാൻ ഭാഗ്യമുണ്ടായി. ഇതൊക്കെ നീ എനിക്കായി കാഴ്ചവച്ച വലിയ വലിയ സംഭാവനകളാണ്.

 മനുഷ്യരാൽ പ്രകൃതിക്കു വലിയ ദോഷങ്ങൾ സംഭവിക്കാതെയും നന്മയും ന്യായവും സത്യവും  ജയിക്കുവാനും സന്മനസ്സുള്ളവരുടെ സമാധാനത്തിനും സന്തോഷത്തിനും  അതുമൂലം നാടിന്റെ ഉയർച്ചയ്ക്കും വേണ്ടി മനമുരുകി പ്രാർത്ഥിച്ചുകൊണ്ട് നിന്നിലുണ്ടായിരുന്ന അതെ ലക്ഷ്യത്തോടെ  നിന്റെ അനിയനായ 2020 നെ സർവ്വ ആദരവുകളും നല്കി സസന്തോഷം വരവേൽക്കട്ടെ !

പകുതികാലം  നാട്ടിലും ബാക്കികാലം  വിദേശത്തുമായി വലിയദോഷങ്ങളൊന്നും വിതയ്ക്കാതെ കടന്നുപോയ  നിനക്ക്  ഒരായിരം നന്ദി.

എന്റെ എല്ലാ പ്രിയകൂട്ടുകാർക്കും നല്ലൊരു വർഷം  ആശംസിച്ചുകൊണ്ട്നിനക്കെന്റെ യാത്രാമൊഴി.!

ഹാപ്പി  ട്വന്റി  ട്വന്റി ! Happy  2020 

സ്നേഹപൂർവ്വം,
ദേവി കെ. പിള്ള.



Thursday, November 21, 2019

കാനഡ സന്ദർശനം - ഭാഗം 1


       

      നയാഗ്രവെള്ളച്ചാട്ടം 
(ഒരു സ്വപ്നസാക്ഷാത്ക്കാരം) 

നയാഗ്ര എന്നു  കേൾക്കുമ്പോൾത്തന്നെ  പഠിക്കുന്ന കാലത്തു സാമൂഹ്യപാഠം പഠിപ്പിച്ച എന്റെ വാര്യരുമാഷാണ് ഓർമ്മയിലേക്കെത്തുന്നത്. അതിന്റെ മനോഹാരിതകൾ മനസ്സിൽ പതിപ്പിച്ചത് മാഷായിരുന്നു എന്നതുതന്നെയാണതിനു കാരണവും. വലുതായാൽ ഈ വെള്ളച്ചാട്ടം എന്റെ നഗ്നനേത്രങ്ങളിൽ ഒപ്പിയെടുക്കാൻ   അന്നുമുതൽ മനസ്സിന്റെ ഓരത്ത് ഒരു കുഞ്ഞാഗ്രഹം അലതല്ലിയിരുന്നു.  ഇന്നാണ് അതിനുള്ള അവസരം ലഭിച്ചത്. പ്രിയ മിത്രങ്ങളേ, ആ വിസ്മയക്കാഴ്ചകൾ കാണാൻ നിങ്ങളെ ഓരോരുത്തരെയും ഞാൻ എന്റെ കൂടെ കൂട്ടുകയാണ്. അപ്പോൾ നമുക്ക് യാത്രയാരംഭിക്കാം അല്ലേ ...

ജൂലൈ 15ന് രാവിലെ 10 മണിയോടെ നഹാനിവേയിലുള്ള മോന്റെ വീട്ടിൽ നിന്നു നയാഗ്ര വെള്ളച്ചാട്ടം ലക്ഷ്യമിട്ടുള്ള യാത്ര ആരംഭിച്ചു. മിസ്സിസ്സാഗ നഗരത്തിലെത്തിയപ്പോൾ ടിം ഹോർട്ടൻസ് കോഫി കാനഡയിൽ പ്രസിദ്ധമാണ് എന്നു പറഞ്ഞ് മോൻ അവിടുത്തെ കോഫിയുടെ പ്രത്യേക രുചി ഞങ്ങളെ അനുഭവിപ്പിച്ചു. കാറിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾതന്നെ 4കോഫീസ് ഡബിൾ ഡബിൾ വിത്ത് ക്രീം  എന്ന് ഓർഡർ ചെയ്ത് കാറിൽത്തന്നെയിരുന്നു കടയുടെ ഒരു ജനലിലൂടെ ഈ കോഫി വാങ്ങുന്ന രീതി എന്നെ നന്നേ രസിപ്പിച്ചു. ഈ ഡബിൾ ഡബിൾ എന്നാൽ എന്താണെന്ന് ചോദിച്ചപ്പോൾ അവൻ ഒരു ചെറു ചിരിയോടെ നല്കിയ ഉത്തരം രസകരമായിത്തോന്നി. രണ്ടു പാക്ക് മധുരവും രണ്ടുപാക്ക് പാലും എന്നാണത്രേ അതിന്റെ അർത്ഥം. മനുഷ്യനും അവന്റെ ഓരോരോ ഇഷ്ടങ്ങളും സൗകര്യങ്ങളും എത്ര ലാഘവത്തോടെയാണ് ഇവർ കൈകാര്യം ചെയ്യുന്നത് എന്നു ഞാനപ്പോൾ ഓർത്തു.

അങ്ങനെ വളരെ രുചികരമായ കോഫിയും രുചിച്ചുകൊണ്ടാ യാത്ര തുടർന്നു. ഏതാണ്ട് 50കി. മി. സഞ്ചരിച്ചപ്പോൾ ഹാമിൽട്ടൺ എന്നൊരു സിറ്റിയിൽ എത്തി. അവിടെ നിറയെ ചെറിയ ചെറിയ വാട്ടർ ഫാൾസ് കണ്ണിനു സായൂജ്യമേകി. അവിടുന്ന് ഒരു 50 കി. മി. ദൂരംകൂടി  ചെന്നാൽ നയാഗ്ര ആയി.

ആദ്യം രാജകീയചിത്രശലഭങ്ങൾ കുടിയേറിപ്പാർക്കുന്ന ഒരു പൂന്തോട്ടം കണ്ടു. ലോകമൊട്ടാകെ പറന്നുനടക്കുന്നതും ഇതുവരെ കാണാത്തതുമായ ഒരുപാടു ചിത്രശലഭങ്ങളെ അവിടെ കാണാം. അതാണ്‌ ബട്ടർഫ്‌ളൈ ഗാർഡൻ. അവിടെ മെക്സിക്കൻ സൂര്യകാന്തികൾ നിരന്നു നില്ക്കുന്നതാണ് എന്നെ ഏറ്റവും ആകർഷിച്ചത്. കൂടാതെ വളരെ മനോഹരമായി ഉന്നതകലാഹൃദയത്തോടെ നട്ടുപിടിപ്പിച്ചിരിക്കുന്ന കുറെ വർണ്ണശബളമായ പൂക്കളും ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ വർണ്ണവൈവിദ്ധ്യമാർന്ന ആ ചിത്രശലഭങ്ങളും തികച്ചും അത്ഭുതകരമായ കാഴ്ചകൾതന്നെ. അവിടെ കണ്ട വളരെ വലിപ്പമുള്ള സുന്ദരമായ കുതിരകളാൽ ബന്ധിച്ച വണ്ടികൾ ആയിരുന്നു എന്റെ ശ്രദ്ധയാകർഷിച്ച മറ്റൊരു പ്രത്യേകത. അതിന്റെ ഭംഗിയുള്ള മുഖവും ആകർഷകമായ കൈകാലുകളും മനോഹരം.

പോകുന്ന വഴിയോരങ്ങളിലെല്ലാം പല നിറങ്ങളിൽ പൂത്തുനില്ക്കുന്ന അല്‌പായുസ്സുകളായ പൂക്കൾ കണ്ണിനു സുഖം പകരുന്ന കാഴ്‌ചകൾ. കുട്ടികൾക്കായി ഒരു വർണ്ണസ്വർഗ്ഗംതന്നെ ഒരുക്കിയിട്ടുണ്ട് ക്ലിഫ്ടൻ ഹിൽസിലെ തെരുവു മുഴുവനും. അവിടെ ഗുരു ഇന്ത്യൻ ഹോട്ടലിൽ ഉച്ചഭക്ഷണത്തിനു കയറി. വെജിറ്റേറിയൻ സ്പ്രിങ് റോൾസ് ടുമാറ്റോ ധന്യ സൂപ്പും ഓർഡർ ചെയ്ത് കഴിച്ചോണ്ടിരിക്കുമ്പോൾ  ഇതൊക്കെ കണ്ടറിഞ്ഞു മടങ്ങാം എന്ന ആനന്ദദായകമായ ഒരു അനുഭൂതിയിൽ മുഴുകിയിരുന്നു മനസ്സ്.  വെജിറ്റേറിയൻ പ്ളേറ്റർ ആണ് ഞാൻ ഓർഡർ ചെയ്തത്. അച്ഛനും മോനും കൊച്ചുമോളും ചിക്കൻ ബിരിയാണിയും. അതൊക്കെ അകത്താക്കി ഊർജ്ജം സംഭരിച്ച്  അവിടെനിന്ന് വീണ്ടും യാത്ര തുടർന്നു.

നയാഗ്ര വെള്ളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ചകൾ വളരേ ദൂരങ്ങളിൽ നിന്നുതന്നെ ദൃശ്യമാകാൻ തുടങ്ങി. അമേരിക്കയുടെയും കാനഡയുടെയും അതിർത്തിയിൽ കാണുന്ന നയാഗ്ര എന്ന നദിയിലേയ്ക്ക് ഏകദേശം 81000 അടി ക്യുബിക് ജലം 51 മീറ്റർ താഴേയ്ക്ക് കുത്തനെ കുതിച്ചൊഴുകി വീഴുന്ന ലോകത്തിലെ അത്യത്ഭുത കാഴ്ചയാണ് നയാഗ്ര വെള്ളച്ചാട്ടം എന്ന പേരിൽ അറിയപ്പെടുന്നത്. അമേരിക്കൻ ഫാൾസ്, ബ്രൈഡൽ വെയിൽ ഫാൾസ്, കാനേഡിയൻ ഹോഴ്സ് ഷൂ ഫാൾസ് എന്നിങ്ങനെ 3 ഫാൾസ് ആണ് നാം ഒരേ സമയം കാണുന്നത്. അമേരിക്കയിൽനിന്ന് പതിക്കുന്നതിനാൽ എതിർവശത്തുള്ള കാനഡയിൽനിന്ന് നയാഗ്രയുടെ ഭംഗി പൂർണ്ണമായി ആസ്വദിക്കാൻ കഴിയും. വെള്ളച്ചാട്ടത്തിനു കുറച്ചകലെയായി കാനഡയിലെ ഒന്റാറിയോ അതിർത്തിയും അമേരിക്കയിലെ ന്യൂയോർക്ക് അതിർത്തിയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു വലിയ പാലം കാണാം. അതിന്റെ പേര് റെയിൻബോ ബ്രിഡ്ജ് എന്നാണ്. അമേരിക്കയുടെ ഭാഗത്ത്‌ 282 അടി ഉയരത്തിൽ ഒരു വാച്ച് ടവർ കാണാം.. കാനഡയിൽ ഹിൽട്രാമും റോപ് വേയും ആണ്.

പ്രവേശനട്ടിക്കറ്റ് എടുത്ത് അകത്തു കടന്നപ്പോൾ ഒരു പിങ്ക് നിറമുള്ള പ്ലാസ്റ്റിക് കോട്ട് തന്നു എല്ലാവർക്കും... (അമേരിക്കൻ ടൂറിസ്റ്റുകൾക്ക് നീല നിറമാണ് ആ കോട്ടിന്). അതു ധരിച്ചുവേണം ഷിപ്പിലേയ്ക്കു കയറാൻ. ഷിപ്പ് ഒറ്റ റോപ്പിലൂടെ താഴേയ്ക്കിറങ്ങുന്നതും മുകളിലേയ്ക്കു കയറുന്നതും ഒരു കൗതുകകരമായ അനുഭവമാണ്. ഫ്യൂണിക്കുലാർ എന്നാണ് അത് അറിയപ്പെടുന്നത്. റോപ് വേയിലൂടെ ഇറങ്ങി ഷിപ്പിൽ കയറി, ഇടത്തുനിന്ന് ആരംഭിച്ച ഷിപ് വലതു നോക്കി നീങ്ങി.

അമേരിക്കയിലെ ബഫല്ലോ പട്ടണക്കരയിലെ ഏറിതടാകത്തിൽനിന്നുത്ഭവി
ക്കുന്ന നയാഗ്ര നദിയിലെ ജലം കാനഡയിലെ ഒന്റാറിയോ തടാകത്തിലേയ്ക്ക് കുത്തനെ പതിക്കുന്നതാണ് നാം കാണുന്നത്. ഇങ്ങനെ പതിക്കുന്നതിന്റെ ശക്തിയിൽ വെള്ളം ചെറിയ കണികകളായി മേലോട്ടുയർന്ന് മഞ്ഞുപോലെ ദൃശ്യമാകുന്നു. തൂവെള്ളിമേഘങ്ങൾകൊണ്ട് ഞൊറിഞ്ഞുടുത്ത പാവാടാപോലെ വെയിലിൽ മിനുങ്ങുന്ന വെള്ളച്ചാട്ടത്തിൽനിന്ന് ജലകണങ്ങൾ മേലോട്ടുയർന്ന് ആ പ്രദേശമാകെ ചാറൽ മഴയുടെ പ്രതീതിയിൽ സദാ തണുപ്പിച്ചുകൊണ്ടിരിക്കുന്നു. ഷിപ് വെള്ളച്ചാട്ടത്തിന്റെ സമീപം എത്തിയപ്പോൾ മഴയിൽ കുളിച്ചപോലെ എല്ലാരും നനഞ്ഞു. ആളുകൾ ആഹ്ലാദഭരിതരായി ഒച്ചവച്ചുകൊണ്ടിരുന്നു. കുറച്ചുകൂടെ മുന്നോട്ടു നീങ്ങിയപ്പോൾ ഒന്നും കാണാൻ കഴിയാതെ വെറും പുകപോലെ അനുഭവപ്പെട്ടു. തിരിയുമ്പോൾ ശരിക്കും 'റ' ആകൃതിയിൽ മനോഹരമായ ദൃശ്യമാണ് കാണാൻ സാധിച്ചത്. തെളിഞ്ഞുനില്ക്കുന്ന വെയിൽ ജലപ്പരപ്പിനു മുകളിലായി സദാ മഴവിൽ അണിയിച്ചുകൊണ്ട് നദിയെ സുന്ദരിയാക്കിയ കാഴ്ച വർണ്ണനാതീതം. ചിലസമയങ്ങളിൽ പാലത്തിന്റെ മുകളിൽ ആ മഴവില്ല് ദൃശ്യമാകും എന്ന് മോൻ പറഞ്ഞു.  അതുകൊണ്ടാണ് ആ പാലത്തിനു മഴവിൽപ്പാലം എന്നർത്ഥം വരുന്ന റെയിൻബോ ബ്രിഡ്ജ് എന്ന പേരുവന്നത് എന്നും പറഞ്ഞു. അവിടുന്ന് കുറച്ചു ദൂരം നടന്നപ്പോൾ വിക്ടോറിയ ടവർ കണ്ടു. അതിന്റെ വ്യൂ പോയിന്റിലൂടെ വെള്ളച്ചാട്ടം വളരെ അടുത്ത് കാണാൻ സാധിച്ചു. അവിടെ നിന്നു ദർശിക്കുമ്പോൾ നയാഗ്ര നദിയിൽ നിന്ന് കരിനീല നിറത്തിൽ ഒഴുകിവരുന്ന ജലം പച്ചനിറമായി താഴോട്ടിറങ്ങുന്നത് അതിമനോഹരമായ ഒരു കാഴ്ചയാണ്. വിവിധ ആകൃതികളിൽ സെറ്റ് ചെയ്തിട്ടുള്ള പൂന്തോട്ടങ്ങൾ വിക്ടോറിയ ഗാർഡനെ രാജകുമാരിയെപ്പോലെ സുന്ദരിയാക്കുന്നു.

വിക്ടോറിയ വ്യൂ പോയിന്റിലേയ്ക്ക് പോകുന്ന വഴിയിൽ നിക്കോള ടെസ്ല എന്ന സെർബിയൻ അമേരിക്കൻ ഇൻവെന്ററിന്റെ പ്രതിമയുണ്ട്. സർ ഹെൻട്രി പെല്ലറ്റ് എന്ന മഹാൻ ആണ് ആദ്യമായി നയാഗ്രവെള്ളച്ചാട്ടത്തിൽ നിന്ന് ഉത്പാദിപ്പിച്ച ഹൈഡ്രോ വൈദ്യുതി ടൊറോന്റോ സിറ്റിയിലേയ്ക്ക് കൊണ്ടുവന്നത് എന്നറിയാൻ കഴിഞ്ഞു.

സ്കൂളിൽ സാമൂഹ്യപാഠം പഠിപ്പിച്ച വാര്യർമാഷ് പറഞ്ഞു കേട്ടും ചിത്രങ്ങളിലൂടെ കണ്ടും അറിഞ്ഞിരുന്ന നയാഗ്ര വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യവും മാഹാത്മ്യവും ഒക്കെ നേരിൽക്കണ്ട് സായൂജ്യമടഞ്ഞു. ഈ സ്വർഗീയ ദൃശ്യം സന്ദർശിക്കാൻ അവസരം ഒരുക്കിയ പ്രിയപുത്രനും ഈ ഭാഗ്യം കൈവരിക്കാൻ വരം നല്കിയ സർവ്വേശ്വരനും നല്കുന്നു അകമഴിഞ്ഞ നന്ദിയും സ്നേഹവും..








 

Thursday, October 31, 2019

ഹാലോവീൻ

Image may contain: 1 person, standing, shoes and outdoor




കാനഡയിലെ ഹാലോവീൻദിന ആഘോഷം

നമ്മുടെ നാട്ടിൽ വിഷുവിന് കണികാണിക്കാൻ വരുന്ന പിള്ളേരെപ്പോലെ കൊച്ചുമോളുടെ കൂടെ വീടുതോറും നടന്ന് ട്രിക്ക് ഓർ ട്രീറ്റ്‌ ആഘോഷിച്ചു. നാട്ടിൽ പൈസ കൊടുക്കണം.... സമ്പന്നരാഷ്ട്രമായതിനാലായിരിക്കും ഇവിടെ sweets ആണ് തരുന്നത്. നന്നായി ആഘോഷിച്ചു ഹാലോവീൻ ദിനം.

പാശ്ചാത്യരാജ്യങ്ങളിലെ ക്രിസ്തുമതവിശ്വാസികളുടെ ഇടയിൽ ആഘോഷിച്ചുപോരുന്ന ഒരു വാർഷിക ഉത്സവമാണ് ഹാലോവീൻ. പരേതാത്മാക്കൾ ഉയിർത്തെഴുന്നേൽക്കുന്ന ദിവസം എന്നാണ് ഹാലോവീൻ എന്ന വാക്കിന്റെ അർത്ഥം. വിവിധ പേരുകളിൽ ഒട്ടേറെ ദിനങ്ങൾ ആചരിക്കുകയും ആഘോഷമാക്കുകയും ചെയ്യുന്ന പാശ്ചാത്യജനതയ്ക്ക് ക്രിസ്മസ് കഴിഞ്ഞാൽ ഏറ്റവും വലിയ സെക്കുലർ ആഘോഷമാണ് ‘ഹാലോവീൻ ദിനം.’

ക്രിസ്തുവിനുമുമ്പ് യൂറോപ്പിൽ ജീവിച്ച അപരിഷ്‌കൃതരും സത്യദൈവ വിരുദ്ധരുമായിരുന്ന വിജാതീയരുടെ അന്ധവിശ്വാസത്തിലധിഷ്ഠിതമായ ദുരാചാരത്തിൽനിന്നാണ് ഈ ആഘോഷം ആരംഭിച്ചത്. എങ്കിലും സകല വിശുദ്ധരുടെയും തിരുനാളിന് (ഓൾ സെയിന്റ്‌സ് ഡേ) തലേദിവസം എന്നുള്ള ‘ആൾ ഹോളോസ് ഈവ്’ എന്ന ഇംഗ്ലീഷ് വാക്കിൽനിന്നാണ് ഹാലോവീൻ എന്ന പേര് ഉണ്ടാകുന്നത്.

ക്രിസ്തുവിനെ വിശ്വസിച്ചതിന്റെ പേരിൽ പീഡനമേൽക്കുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത വിശുദ്ധരുടെ ഓർമദിനങ്ങൾ ആദ്യനൂറ്റാണ്ടുമുതൽക്കേ ആചരിച്ചുപോന്നിരുന്നു. എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഗ്രിഗറി മൂന്നാമൻ പാപ്പ റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക സകല വിശുദ്ധർക്കുംവേണ്ടി സമർപ്പിക്കുകയുണ്ടായി. അതിനുശേഷമാണ് നവംബർ ഒന്ന് സകലവിശുദ്ധരുടേയും തിരുനാളായി ആചരിച്ചുതുടങ്ങിയത്.

പുതുവത്സരത്തിനു തലേദിവസം മരിച്ചവരുടെ ആത്മാക്കളെ തങ്ങളുടെ ഭവനങ്ങളിലേക്കു പോകാൻ മരണത്തിന്റെ ദേവനായ ‘സാഹയിൻ’ അനുവദിക്കുമെന്നൊരു വിശ്വാസം ഇവരുടെ ഇടയിൽ നിലനിന്നിരുന്നു. പാപത്തിൽ മരിച്ചവരുടെ മോചനത്തിനുവേണ്ടി മൃഗബലിയും നരബലിയും അർപ്പിച്ചിരുന്ന ഇവർ, പിശാചുക്കൾ വീടിനുള്ളിൽ കടക്കാതിരിക്കാൻ വീടിനു പുറത്ത് ഭക്ഷണം കരുതിവെക്കുമായിരുന്നു.

പിശാചുക്കളുടേയും പ്രേതങ്ങളുടേയും ദുരാത്മാക്കളുടേയും ഭീകരരൂപത്തിലുള്ള വേഷങ്ങൾ ധരിച്ചാൽ തങ്ങളെ ഉപദ്രവിക്കാതെ അവർ കടന്നുപോകുമെന്നായിരുന്നു അവരുടെ വിശ്വാസം. അതിനുവേണ്ടിയാണ് പുതുവത്സരത്തിനു മുൻപുള്ള രാത്രിയിൽ ജനങ്ങളെല്ലാം ഇത്തരം വേഷങ്ങൾ ധരിച്ചിരുന്നത്.

ക്രിസ്തുവിന് വർഷങ്ങൾക്കുമുമ്പ് ഇംഗ്ലണ്ട് സ്‌കോട്ട്‌ലൻഡ്, അയർലൻഡ്, വടക്കൻ ഫ്രാൻസ് എന്നിവിടങ്ങളിൽ ജീവിച്ചിരുന്ന തികച്ചും അപരിഷ്‌കൃതരായ സെർട്ടിക്ക് ജനതയുടെ പുതുവത്സര ആഘോഷ അവസരമായിരുന്നു ഇത്.

ക്രിസ്തുമതത്തിലേക്ക് പരിവർത്തനംചെയ്ത സെർട്ടിക് ജനത തങ്ങളുടെ പഴയ ആചാരങ്ങൾ പുതിയ രൂപത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചതാണ് ഈ ആചാരത്തിന് കാരണമായത്. സകല വിശുദ്ധരുടേയും തിരുനാളിന് തലേദിവസമാണ് ഈ ആഘോഷങ്ങൾക്കായി അവർ തിരഞ്ഞെടുത്തത്.

ക്രിസ്ത്യാനികളോടൊപ്പം മറ്റു മതക്കാരും ഹാലോവീൻ ആഘോഷിക്കുന്നു. ഹാലോവിൻ ദിനത്തിനായി നാടും നഗരവും ഒരുപോലെ ഒരുക്കം തുടങ്ങുന്നു. ആഴ്ചകൾക്കുമുമ്പേതന്നെ
അതുമായി ബന്ധപ്പെട്ട വിൽപ്പനവസ്തുക്കൾക്കൊണ്ട് കമ്പോളങ്ങൾ നിറയും. എത്ര പ്രാധാന്യത്തോടെയാണ് ഹാലോവീൻ ഇവർ ആഘോഷിക്കുന്നത് എന്ന് ഇതിൽനിന്നു വ്യക്തമാക്കാം. പിശാചുക്കളുടെയും ഭീകര ജന്തുക്കളുടെയും വേഷമണിഞ്ഞ് നിരത്തുകളിൽ പ്രകടനം നടത്തിയും ഇവിടെ വിളയുന്ന ഒരുതരം മത്തങ്ങ ഉപയോഗിച്ചുള്ള തല, അസ്ഥികൂടങ്ങൾ, കാക്ക, ഭീമാകാരമായ എട്ടുകാലി തുടങ്ങിയ പേടിപ്പെടുത്തുന്ന രൂപങ്ങൾ വീടുകൾക്ക് മുന്നിൽ ഹാലോവീൻ രൂപങ്ങൾ എന്ന പേരിൽ ഉണ്ടാക്കിവച്ച് അലങ്കരിക്കുന്നു.

കുട്ടികളും മുതിർന്നവരും ഭയപ്പെടുത്തുന്ന പ്രേതങ്ങളെപ്പോലെ മേക്കപ്പ് ഇടുകയും വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുന്നു. വീട്ടിൽ വളർത്തുന്ന മൃഗങ്ങളെയും ഇത്തരത്തിൽ അണിയിച്ചൊരുക്കിയാണ് പുറത്തിറക്കുന്നത്. ഇങ്ങനെ അണിഞ്ഞൊരുങ്ങി ഓരോ വീടുകളിലും പോയി വികൃതി അല്ലെങ്കിൽ സമ്മാനം എന്ന് അർത്ഥം വരുന്ന ട്രിക്ക് ഓർ ട്രീറ്റ്‌ ചോദിക്കുന്നു. ട്രിക്ക് ആണെങ്കിൽ വികൃതിയും ട്രീറ്റ്‌ ആണെങ്കിൽ സമ്മാനവും എന്നതാണ് രീതി.

വൈകുന്നേരമുള്ള ആഘോഷമായതിനാലോ എന്തോ സ്‌കൂളിനോ ഓഫീസുകൾക്കോ അവധിയുള്ളതായി കാണുന്നില്ല.

നൂറ്റാണ്ടുകൾക്കു മുൻപ് വിശുദ്ധസായാഹ്നം എന്ന പേരിൽ വിശുദ്ധരുടെ വസ്ത്രങ്ങൾ അണിഞ്ഞായിരുന്നു വീടുകൾതോറും കയറി ട്രിക്ക് ഓർ ട്രീറ്റ്‌ ചോദിച്ചിരുന്നത് എന്ന് പറയപ്പെടുന്നു.

എന്തായാലും രസകരമായി തോന്നി. ഇന്ന് കൊച്ചുമോൾ അങ്ങനെ അണിഞ്ഞൊരുങ്ങിയാണ് സ്കൂളിൽ പോയിരുന്നത്. സ്കൂളിൽ ടീച്ചർമാരും കുട്ടികളും ഇതുപോലുള്ള വേഷങ്ങളിൽ ആയിരുന്നു. വരുന്ന വഴിയിൽ വീടുകളിലും ഇതിന്റെ ആഘോഷങ്ങൾ ഒരുക്കിയിരുന്നു. ഇന്ന് പതിവില്ലാതെ രാവിലെമുതൽ ഇവിടെ മഴയാണ്. അതുകൊണ്ട് തണുത്തുവിറച്ചിട്ട് പുറത്തുനിന്ന് കണ്ടുരസിക്കാൻ സാധിച്ചില്ല. ഞാൻ ആദ്യമായി കാണുന്നതുകൊണ്ടോ എന്തോ നല്ല കൗതുകം തോന്നി.

Image may contain: 1 person, standing and outdoor

Image may contain: 1 person, smiling, standing, tree and outdoor

Sunday, October 6, 2019

വിദ്യാരംഭം.. സുഖമുള്ള ഒരു കുഞ്ഞോർമ്മ.

Image may contain: outdoorImage may contain: 3 people, including Rajesh Veliath, people standing
രാവിലെ എഴുന്നേറ്റ് കുളിച്ചുവന്ന് പ്രാർത്ഥനകഴിഞ്ഞ് പതിവുപോലെ വാട്സ്ആപ്പ് ദർശനം നടത്തുമ്പോൾ ആദ്യം കണ്ണുടക്കിയത് എന്റെ ബാല്യകാലസഖി രമാദേവിയുടെ സന്ദേശത്തിൽ ആയിരുന്നു. നാട്ടിലെ അമ്പലത്തിലെ വിദ്യാരംഭത്തിന്റെ മുഴുവൻ വിവരങ്ങളും ഉള്ള ഒരു മെസ്സേജ്. അവൾക്കൊരു നന്ദി പറഞ്ഞു. കാരണം മലയാളം കലണ്ടർ ഇല്ലാത്തതുകൊണ്ട് ഒന്നും അറിയാൻ കഴിയാതിരിക്കുകയായിരുന്നു ഇവിടെ ഇതുവരെ.
വീട്ടിൽ ഒരു ഉണ്ണി ജനിച്ചിരിക്കുന്നതുകൊണ്ട് മോന്റെയും മരുമോളുടെയും കൂട്ടുകാരുടെ വരവും അവർക്കുള്ള സൽക്കാരങ്ങളും സംസാരങ്ങളുമായി നേരം വെളുത്താൽ രാത്രിയാകുന്നതേയറിയുന്നില്ല കുറച്ചു നാളുകളായിട്ട്. വിരുന്നുകാർ പോയപ്പോൾ ഭക്ഷണവും കഴിച്ച് മുറിയിലേയ്ക്കു കയറി.
അതീവ തണുപ്പ്...എന്തെന്നില്ലാത്ത ഒരു ഏകാന്തത എന്നെ വലിച്ചുമുറുക്കുന്നതായിത്തോന്നി. ജനാലയുടെ സ്ക്രീൻ മെല്ലെ മാടിയൊതുക്കി. വിദൂരങ്ങളിലേയ്ക്കു വെറുതേ നോക്കിനിന്നു. വാനം തെളിഞ്ഞുകാണാം അപ്പോഴും. ചെടികളിലും മരങ്ങളിലും പച്ചപ്പു മാറി വരുന്ന ഇലകൾ തണുത്തകാറ്റിൽ വിറച്ചാടുന്നുണ്ട്. ഉറങ്ങാൻ നേരത്തും സൂര്യൻ അസ്തമിച്ചിട്ടില്ലാത്ത ആകാശത്തിൽ മേഘനിരകൾ ധൃതിയായി എങ്ങോട്ടോ യാത്രപോകുന്നു. എന്റെ ചിന്തകൾ ജന്മനാടായ പറവൂരിന്റെ അഭിമാനം ശിരസ്സിലേറ്റി നിലകൊള്ളുന്ന ശ്രീ മൂകാംബികാക്ഷേത്രക്കൊടിമരമുകളിലും. പഴയ സംസ്കാരത്തിന്റെ സമ്പന്നതയ്ക്കു വലിയ വ്യത്യാസങ്ങൾ വന്നിട്ടില്ലാത്ത മൂകാംബികക്ഷേത്രവും താമരക്കുളവും സരസ്വതിയും എന്റെ ഓർമ്മളെ ഒരുപാടൊരുപാടു പുറകിലേയ്ക്കു നടത്തി. നാവിൽ ഒരു സരസ്വതി സ്തുതി ഞാൻപോലുമറിയാതെ കടന്നുവന്നു.

"സരസ്വതീ നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി 
സിദ്ധിർഭവതുമേ സദാ"

പഠിക്കുന്നകാലങ്ങളിൽ പൂജാവയ്പ്പോണത്തിനു കിട്ടുന്ന അവധിക്കാലം വലിയ പ്രിയമായിരുന്നു. കാരണം പുസ്തകം പൂജയ്ക്കുവച്ചാൽ പഠിക്കാൻ ആരും പറയില്ലല്ലോ. വീട്ടിൽ ആരുടെ മുന്നിലും വെറുതേ നില്ക്കാം. അല്ലാത്ത ദിവസങ്ങളാണെങ്കിൽ ചുമ്മാ നില്ക്കുന്നതു കണ്ടാൽ പോയിരുന്നു പടിച്ചൂടേ, നിനക്കു പഠിക്കാനൊന്നുമില്ലേ, നിന്റെ പുസ്തകം എന്താ പൂജിക്കാൻ വച്ചേക്കുകയാണോ എന്നിങ്ങനെ മുതിർന്നവരുടെ വിവിധ തരത്തിലുള്ള സാഹിത്യഡയലോഗുകൾ കേൾക്കണമല്ലോ. അതില്ലാതെ സമാധാനമായി കളിക്കാവുന്ന ഒരു കിടിലൻ അവധിക്കാലമായതുകൊണ്ടുതന്നെ സരസ്വതി പണ്ടേ എന്റെ ഇഷ്ടദേവി ആയിരുന്നു. സന്ധ്യയ്ക്കു നാമംജപിക്കുമ്പോഴും അധികവും സരസ്വതീകീർത്തനങ്ങളായിരുന്നു ചൊല്ലിയിരുന്നതും.
നവരാത്രി ആരംഭിച്ചാൽ വീടും പരിസരങ്ങളും വൃത്തിയാക്കാൻ അമ്മയെ സഹായിക്കുന്ന ഓർമ്മകൾക്ക് ഇന്നും നല്ല പച്ചപ്പുതന്നെ. അമ്മമ്മയുടെ കൈയുംപിടിച്ച് അമ്പലത്തിൽ മൂകാംബികയിൽ പോകുന്നതും കൊക്കരണിയിൽ പൈസയിടുന്നതും ഒരു കൗതുകമുള്ള വിനോദമായിരുന്നു അക്കാലങ്ങളിൽ. അമ്പലപ്പറമ്പിലെ സ്കൂൾകൂട്ടുകാരും വളക്കച്ചവടക്കാരും എന്നും എന്റെ ഒരു വീക്നെസ് ആയിരുന്നു. കൂട്ടുകാരെക്കാണുമ്പോൾ കൈയും വിടുവിച്ചവരുടെ അരികിലെത്താൻ വാശിപിടിക്കുന്നതും പിടിവിട്ടാലടികിട്ടും, ഈ ആൾകൂട്ടത്തിൽ എവിടെയെന്നുവച്ചു നോക്കാനാ, നിന്റെ അമ്മയ്ക്കു ഞാനുത്തരം പറയേണ്ടിവരും എന്നും പറഞ്ഞുകൊണ്ടുള്ള അമ്മമ്മയുടെ ശകാരവും കണ്ണുരുട്ടലും ഇപ്പോഴും കണ്ണിൽ തെളിയുന്നു. അമ്പലക്കൊട്ടും ചെണ്ടമേളവും ശംഖനാദവും സോപാനഗീതവും നീണ്ട 30വർഷക്കാലങ്ങൾ ഞാൻ മിസ്സ്‌ ചെയ്ത ഗൃഹാതുരതയുടെ സുവർണ്ണസ്മരണകൾ ആണ്.
പൂജവച്ചാൽ മനസ്സ് ഫ്രീയാക്കി അയലത്തെ കൂട്ടുകാരും അനിയത്തിമാരും ചേർന്നു കളിച്ചർമ്മാദിച്ചു നടക്കും. വിശക്കുമ്പോൾ ആഹാരം കഴിക്കാൻ വിളിച്ചാൽപോലും അമ്മയോട് നീരസം തോന്നുമായിരുന്നു.
പൂജവയ്ക്കാനുള്ളപുസ്തകങ്ങൾ ബ്രൗൺനിറത്തിലെ അട്ടപ്പേപ്പറിൽ പൊതിഞ്ഞു കുടുംബപ്പേരെഴുതിത്ത രുന്നത് മൂത്ത ആങ്ങളായാണ്.. അത് അമ്പലത്തിൽക്കൊണ്ടുപോയി തിരുമേനിയെയേൽപ്പിക്കാൻ എല്ലാവരുംകൂടെ ഒരു കൂട്ടായയാത്രപോകുമ്പോൾ മനസ്സിൽ പണ്ടേ അമ്മ പാകിയ സ്നേഹത്തിന്റെ വിത്തുകൾ മുളച്ചുപൊങ്ങി തളിർത്തുവരുന്ന സുഖമാണ് അനുഭവപ്പെടാറുള്ളത്.

പൂജയെടുക്കുന്നദിവസം അമ്പലത്തിൽ പോകുന്നതും എന്താണ് പ്രാർത്ഥിക്കേണ്ടത് എന്നറിയാതെ നടയ്ക്കൽ കണ്ണടച്ചു കൈകൂപ്പിനില്ക്കുന്നതും വിദ്യാരംഭത്തിന്റെ വെടിപൊട്ടുന്നതു കാത്തുനില്ക്കുന്നതും വെടികേട്ടാൽ ഉടനെ എല്ലാവരും ഒരുമിച്ച് പ്രദക്ഷിണവഴിയൊഴിഞ്ഞിരുന്നു പൂഴിയിൽ ഹരിശ്രീകുറിക്കുന്നതും അതുകഴിഞ്ഞ് വീട്ടിലെത്തിയാൽ പൂജയ്ക്കുവച്ചിരുന്ന പുസ്തകം വായിക്കാനിരിക്കുന്നതും നെറ്റിയിൽ കുങ്കുമവും ചന്ദനക്കുറിയും തൊട്ട അമ്മ സ്നേഹത്തോടെ എല്ലാവർക്കും പ്രാതൽ വിളമ്പുന്നതും ഒക്കെ ഓർമ്മയിൽ ഓടിക്കളിക്കുന്നു. പഠിക്കാൻ എത്രതന്നെ മടിയുണ്ടെങ്കിലും പൂജയ്ക്കുവച്ച പുസ്തകം തുറന്നാൽ, പട്ടിണി കിടന്നവന്റെ മുന്നിലെ ഭക്ഷണപ്പൊതിയോടെന്നപോലെ അക്ഷരങ്ങളോട് ഒരുതരം ആർത്തി അനുഭവപ്പെട്ടിരുന്നു അന്ന്.
ആരോ വാട്സാപ്പിൽ അയച്ചുകൊടുത്ത
"സ്വർഗ്ഗത്തേക്കാൾ സുന്ദരമാണീ സ്വപ്നം വിടരും ഗ്രാമം .... പ്രേമവതിയാം എൻപ്രിയകാമുകി താമസിക്കും ഗ്രാമം.. "
എന്ന നൊസ്റ്റാൾജിക് ഗാനവുമായി
ഏട്ടൻ മുറിയിലേയ്ക്കു കയറിവന്നപ്പോഴാണ് മൂകാംബികക്ഷേത്രവും അമ്മവീടും വിട്ട് സ്ഥലകാലബോധം എന്റെ സ്മൃതിപഥം പൂകിയത്. എവിടെപ്പോയാലും മാതൃരാജ്യവും മാതൃഭാഷയും മാതാവിനെപ്പോലെ ചുറ്റിപ്പറ്റി സുഖമുള്ള ഒരു ചൂടു നല്‌കി നമ്മെ പുല്കിനടക്കും സദാ... അല്ലേ?

'വിദ്യാധനം സർവ്വധനാൽ പ്രധാനം'
എന്ന് വൈകിയറിഞ്ഞ വിഡ്ഢിയാണ് ഞാൻ.
അക്ഷരം
അച്ഛനെഴുത്തിനിരുത്തിയതും
ആഗ്രഹമായൊരു വാക്കെഴുതാൻ,
ഇത്തിരിയുള്ള വിരൽ വളയാൻ
ഈണമൊടന്നു കരഞ്ഞതിലും
ഉണ്ടൊരു നല്ല സുഖം നിനവിൽ.
എന്തിനുമേതിനുമക്ഷരമാം
ഏണിയതിൻ തുണ കൂടെവരും.
ഐക്യമതായി നിരക്കുകിലോ
ഒത്തൊരു നൽക്കവിതാപദമായ്
ഓടിയണച്ചുവരുന്നരികിൽ.
അമ്പുകളാകരുതക്ഷരമേ
അൻപു നിറഞ്ഞൊരു സ്നേഹിതയായ്
അമ്പിളിപോലൊരുവെട്ടവുമായ്
അക്ഷികളോടുരചെയ്തുവരാം.

2018 - ഒരു തിരിഞ്ഞുനോട്ടം

  2018നെ പലരും വിലയിരുത്തിയിരിക്കുന്നതുകണ്ട് ഞാനും ഒന്നു തിരിഞ്ഞു നോക്കുകയാണ്... ചുമ്മാ പറയരുതല്ലോ....വലിയ മോശമില്ലാതെ കടന്നുപോയി ട്ടോ. ഏറ്റ...